സപ്തസ്വരങ്ങള്‍ സപ്തവര്‍ണ്ണങ്ങളായ് മേഘമല്‍ഹാരത്തില്‍ ചിന്നിച്ചിതറുമ്പോള്‍ അനുഭൂതിയുടെ നനവറിയിച്ച് രാഗമഴ പെയ്തുകൊണ്ടേയിരുന്നു.  സാഗരത്തിലേക്ക് കുതിച്ചുപായുന്ന ഈ പുഴയുടെ ഒഴുക്കിന്‍റെ താളത്തില്‍ ആ മഴത്തുള്ളികള്‍ നൃത്തം ചെയ്തു. ഓളങ്ങള്‍ ചുഴറ്റിയ മാനസനൌക തീരത്തടുക്കാതെ അലയുമ്പോഴും ആ മഴത്തുള്ളികള്‍ സാന്ത്വനഗീതം പാടിക്കൊണ്ടിരുന്നു. ആകുലതയുടെ കൊടുങ്കാറ്റ് ആ നൌകയെ ഉലക്കുമ്പോഴും പുഴ അതിനെ സംരക്ഷിച്ചുകൊണ്ടിരുന്നു. പുഴയുടെ മാതൃത്വം ആ നൌകയെ അതിന്റെ ആശ്രയസ്ഥാനത്ത് ബന്ധിച്ചു. കാറ്റിന്റെ ഓളങ്ങള്‍ക്ക് ആ നൌകയെ ഇനി അലട്ടുവാനാവില്ല. ഈ പുഴ അപ്പോഴും ഒഴുകിക്കൊണ്ടിരിന്നു. സാഗരത്തിലേക്ക് ചേരുവാന്‍, ദ്വന്ദങ്ങള്‍ അസ്തമിക്കുന്ന ആത്മാനുഭൂതിയുടെ രസം നുകരാന്‍ ആ പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

Comments

Popular Posts